Popular posts

Wednesday, 2 June 2021

ലോക്ക് ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കരുതെന്ന് ICMR

 


രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍ മേധാവി രംഗത്ത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഐസിഎംആര്‍ നല്‍കുന്നത്. 

സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്ന് ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമാവണം നല്‍കേണ്ടത്. കുറഞ്ഞ പോസിറ്റീവിറ്റി നിരക്ക്, മതിയായ വാക്‌സിനേഷന്‍, കോവിഡിന് അനുയോജ്യമായ പെരുമാറ്റം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിക്കാവൂ. പ്രതിവാര പോസിറ്റീവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയാവുക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 70 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് (പ്രായമായവരും 45 വയസ്സിന് മുകളിലുള്ള രോഗികളും), കൊവിഡിന് ഉചിതമായ പെരുമാറ്റത്തില്‍ സമൂഹത്തിന്റെ ഉറപ്പ് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണം. ജില്ലാതലത്തില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇതിന് സുസ്ഥിര പരിഹാരമല്ല.

ലോക്ക് ഡൗണ്‍ വളരെ സാവധാനത്തിലായിരിക്കണം ലഘൂകരിക്കേണ്ടത്- അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ഭാര്‍ഗവയുടെ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ പ്രസക്തമാവുകയാണ്.

അതേസമയം ഡിസംബറോടെ പൂർണ അൺലോക്കിംങിലേക്ക് രാജ്യം എത്തുന്നു എന്ന് അദ്ദേഹം അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണം പിൻവലിക്കുക ഘട്ടംഘട്ടമായിട്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനു മുന്നോടിയായി എല്ലാവർക്കും വാക്സിൻ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു. സംസ്ഥാനങ്ങൾ ലോക് ഡൗൺ ഏർപ്പെടുത്തിയ ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 18 ലക്ഷത്തിന്റെ കുറവുണ്ടായി. എന്നിരുന്നാലും നിയന്ത്രണങ്ങൾ മെല്ലെ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുകയുള്ളൂ

No comments:

Post a Comment